Thursday, September 16, 2010

ആദ്യാനുരാഗം

ആദ്യാനുരാഗം ഒരു നോവായി ഹൃദയത്തില്‍ പടരും മുന്‍പ്‌; എനിക്ക് പ്രണയം മഞ്ഞിന്‍റെ സുഖമുള്ള കുളിരായിരുന്നു, രാവില്‍ നിര്‍ത്താതെ പെയ്യുന്ന മഴയുടെ താളമായിരുന്നു, താഴ്വാരത്തില്‍ ഒഴുകിയിറങ്ങുന്ന കാറ്റിന്‍റെ ഈണമായിരുന്നു. കല്പനകളുടെ ചിറകേറി നടന്ന കൗമാരത്തിന്റെ വാര്‍ദ്ധക്യത്തില്‍ ഉറച്ച കാല്‍ വയ്പുകളുമായി അവന്‍ വന്നു. കണ്ണിനു കുളിര്‍മ നല്കിയതിനെയോക്കെയും, കാതിനിമ്പമായതോക്കെയും, മനസ്സില്‍ നന്മ നിരച്ചതിനെയുമൊക്കെ അവനോടുപമിക്കാന്‍ തോന്നിയ പ്രണയകാലം. കൈയില്‍ പുസ്തകവുമായി മനസ്സില്‍ അവനെയും ചുമന്നു ഞാന്‍ നടന്നു. നിശാഗന്ധി പൂക്കുന്ന, നിലാവ് പെയ്യുന്ന രാത്രികളില്‍ അവനെ മാത്രം മനസിന്‍റെ മുറ്റത്ത്‌ നിര്‍ത്തി ഉറങ്ങാതെ നോക്കിയിരുന്നു. വിരളമായെ അവന്‍ സംസാരിച്ചുള്ളു, ആ കണ്ണുകളില്‍ നിന്നും ഞാന്‍ വായിചെടുതതിനെക്കാള്‍ അധികമൊന്നും ആ വാക്കുകളില്‍ ഉണ്ടായിരുന്നില്ല. അവന്‍ അരികില്‍ വരുമ്പോള്‍ ഹൃദയം പലപ്പോഴും മിടിക്കാന്‍ മറന്നു. അവന്റെ വിരള്‍ പാടെറ്റ പുല്‍ നാംബിനോട്‌ പോലും പ്രണയം തോന്നിയിരുന്നു. 




പതിയെ അറിഞ്ഞു തുടങ്ങി പ്രണയം, കുളിരുന്ന മഞ്ഞു മല മാത്രമല്ല തപിക്കുന്ന അഗ്നി പര്‍വതം കൂടിയാണെന്ന്; മഴയുടെ താളം മാത്രമല്ല തളര്‍ത്തുന്ന വേനല്‍ കൂടിയാണെന്ന്. പ്രണയത്തില്‍ വസന്തവും ശിശിരവും മാറി മാറി വരുന്ന ഋതുക്കള്‍ ആണെന്ന് . ആത്മാവിന്‍റെ ആഴങ്ങളിലും നോവ്‌ നിറച്ചു അവന്‍ പിന്നെയും വളര്‍ന്നു. സ്നേഹം കൊണ്ട്‌ സ്വര്‍ഗീയ മധുരം അവന്‍ എന്‍റെ ഹൃദയത്തില്‍ പകര്‍ന്നു. താപം കൊണ്ട്‌ നരക പീടനകളുടെ നോവും അവന്‍ തന്നു. മുഗ്ധാനുരഗത്തിന്റെ ചെമ്പനീരിന്റെ മുള്ള് തരഞ്ഞപോള്‍ ആ നോവുകലൊക്കെയും ശുദ്ധീകരണ കാലമായി .

ഇപ്പോഴുമെനിക്കറിയില്ല ആദ്യനുരഗത്തിന്റെ മുദ്രാന്ഗുലീയം എനിക്ക് നഷ്ടമായതെവിടെ എന്ന് . വന്യമാം നിഗൂഡത നിഴല്‍ വിരിക്കുന്ന ബാല്യത്തിന്‍റെ നടവഴികളിലെവിടെയോ വീണു പോയതാവാം . തണല്‍ തന്ന മാന്ചോടും, കളിയിടമോരുക്കിയ കുള കടവും, സമൃധമായ് നിലാവ് തന്ന തൊഴുത്തിലെ പൊളിഞ്ഞു വീഴാറായ മേല്‍കൂരയും ഒന്നും അറിയാതെ എന്‍റെ അന്ഗുലീയം എവിടെയാണ് വീണു പോയത്. പാലകള്‍ പൂത്ത , ചാറ്റല്‍ മഴയുള്ള എത്രയോ രാവുകളില്‍ മറ്റാരുമറിയാതെ എന്‍റെയും അവന്‍റെയും മിഴികള്‍ കുളക്കടവിലെ കല്പടവില്‍ പരസ്പരം പുണര്‍ന്നു കൊണ്ട് ഉറക്കം മരന്നിരുന്നിരുന്നു. അപ്പോഴൊക്കെയും അതെന്‍റെ കയ്യില്‍ ഭദ്രമായിരുന്നു അന്ന് എന്‍റെ ചില്ല് ജാലകം തുറന്നു ; രാവില്‍ കാറ്റും ഇലകളും കലഹിക്കുന്നത് നോക്കി നിന്നപ്പോഴാണ് ഇടിഞ്ഞു പൊളിഞ്ഞു നിലം പോത്താരായ ഒഴിഞ്ഞ തൊഴുത്തിലേക്ക്‌ എന്‍റെ നോട്ടമെത്തിയത്.അവന്‍ അവിടെ എന്നെ നോക്കി നില്‍ക്കുകയായിരുന്നു. അവന്‍; എന്നിലെ പ്രണയമെന്ന നിഴലിന്‍റെ സത്യം, എന്‍റെ ഇരുണ്ട നീലിമയിലെ മഴവില്ല് , എന്‍റെ ഹൃദയത്തിന്‍റെ ഇരുള്‍ മുറിയില്‍ പാറുന്ന മിന്നാ മിനുങ്ങിന്‍ കൂട്ടം. ഹൃദയം വല്ലാതെ മിടിച്ചു.അവന്‍റെ മിഴി തെളിച്ച വെളിച്ചത്തില്‍, എന്‍റെ ഹൃദയം കാട്ടിയ വഴിയെ നടന്നു. അന്നാദ്യമായ്‌ അവന്‍റെ സാമീപ്യം എന്നില്‍ ഭയം നിറച്ചു. അവന്‍റെ കൈത്തലം എന്‍റെ ചുമലില്‍ പതിച്ചപ്പോള്‍ ഞാനിടരി വീണു .


പ്രണയത്തിന്‍റെ പ്രഥമ രോമഹര്‍ഷതിന്റെ പട്ടു കുപ്പായവുമായ് എത്തിയതായിരുന്നു അവന്‍ . ആ കരസ്പര്‍ശം എന്നെ ബാല്യതിലേക്കാന് തള്ളിയിട്ടത്‌, എന്‍റെ കാലിടറി, കുള കടവിലെ കല്‍പടവിലൂടെ ഉരുണ്ട് ഉരുണ്ട് നിലയില്ലാത്ത വെള്ളത്തിലേക് വീണു . ആഴങ്ങളിലേക്ക് പോകുമ്പോഴും നനഞ്ഞ ഉടുപ്പുമായ് വീട്ടിലേക്ക് കയറി ചെന്നാലുള്ള അവസ്ഥയോര്താണ് സങ്കടം വന്നത് . ആ ഫ്രോക്ക് ഉപ്പാ തന്ന പിറന്നാള്‍ സമ്മാനമായിരുന്നു. കുളത്തിലേക്കുള്ള വീഴ്ച്ചക്കിടയില്‍ തന്നെ അതിന്‍റെ അരികുകളില്‍ തുന്നി ചേര്‍ത്തിരുന്ന ഭംഗിയുള്ള മുത്ത്‌ കോര്‍ത്ത മാല പൊട്ടി പോയിരുന്നു . ശ്വാസം നിലച്ചത് പോലെ തോന്നിയപ്പോള്‍, ഒരപ്പുപ്പന്‍ താടിയുടെ പോലും ഭാരം ഇല്ലാതെ ഞാന്‍ മരണത്തിന്‍റെ വായിലേക്ക് വീഴുമ്പോള്‍ ബലിഷ്ടമായ രണ്ടു കരങ്ങള്‍ എന്നെ കോരിയെടുത്ത് ഞാന്‍ അറിഞ്ഞു . ഉമ്മയുടെ സഹോദര തുല്യനായ ബന്ധുവായിരുന്നു എന്നെ മരണത്തില്‍ നിന്നും രക്ഷിച്ചത്. മുഖത്തും കയ്യിലും സിഗരറ്റിന്റെ വൃത്തികെട്ട മണമുള്ള അയാളോട് എനിക്കൊരിക്കലും സ്നേഹം തോന്നിയിരുന്നില്ലെങ്കിലും ; എന്നെ വലിയൊരു അപകടത്തില്‍ നിന്നും രക്ഷിച്ചതിന്റെ നന്ദി സൂചകമായി അയാളോട് ചേര്‍ന്ന നിന്ന് കണ്ണീരോടെ പുഞ്ചിരിച്ചു . അടുത്ത നിമിഷം മൃഗീയമായ ഒരു നോട്ടത്തോടെ എന്നില്‍ തുളഞ്ഞു കയരാനയാള്‍ ശ്രമിച്ചു . ഞാന്‍ കുതറി ഓടി, കാലിടറി കുഴുഞ്ഞു വീണു, മുട്ടിലെ തൊലിയുരിഞ്ഞു . തണുത്ത് വിറയ്കുന്ന എന്‍റെ ദേഹത്തിനു ആ ചോരയുടെ ചൂട് കരുത്തായി . അയാളുടെ സിഗരറ്റിന്റെ മണമുള്ള കൈകളാണ് അവന്‍റെ കരസ്പര്‍ശം എന്നെ ഓര്‍മിപിച്ചത്. അവന്‍റെ കൈകള്‍ എന്‍റെ ചുമലില്‍ ഇഴയവേ അലറി കരഞ്ഞു കൊണ്ട് ഞാനെന്‍റെ മുറിയിലേക്കോടി. ആ ബാല്യത്തിന്‍റെ കല്പടവില്‍ ഇടറിയത് എന്‍റെ പ്രണയം തന്നെയായിരുന്നു . ഒരു പക്ഷെ എന്‍റെ മുദ്രാന്ഗുലീയം വീണത് ആ കുളക്കടവിലാകാം.
 


അതിനു ശേഷമുള്ള ഞങ്ങളുടെ കൂടി കാഴ്ചകള്‍ എല്ലാം ആ ഇടര്‍ച്ചയുടെ ഒര്മപെടുതലുകലായി മാറി . അവന്‍റെ ഗന്ധം; വര്‍ഷങ്ങള്‍ക് മുന്‍പ്‌ ഓത്തു പള്ളിയിലെ ഉപയോഗ ശൂന്യമായ കിണറ്റില്‍ നിന്നുയര്‍ന്നു പരന്ന എന്‍റെ ജാസ്മിന്‍റെ ചീഞ്ഞ മൃതദേഹത്തിന്‍റെ ഗന്ധം എന്നെ കടന്നു പോയി. കിണറ്റിന്‍ കരയില്‍ നിന്നും ആള്‍ക്കൂട്ടം ഓരോ കഥ മെനയുമ്പോള്‍ എന്‍റെ കണ്ണുകള്‍ തെടിയലഞ്ഞത് അതികായനായ ഗുരുനാഥന്റെ രൂപത്തെയാണ്. അയാള്‍ മതില്‍ ചാരി നിന്ന് കണ്ണീര്‍ പൊഴിക്കുന്നു! സ്കൂളില്‍ നിന്നും ഓത്തു പള്ളിയില്‍ നേരതെയെത്തുന്ന ദിവസങ്ങളില്‍ ഞാന്‍ കണ്ടിടുണ്ട്; കരടിയുടെത് പോലെ ദേഹമുള്ള ഗുരുവിന്‍റെ നഗ്നതയില്‍ നനയുന്ന, കാമകൂത്തില്‍ തളരുന്ന അനാഥയായ പാവം ജാസ്മിനെ. തുമ്പ പൂവിന്‍റെ നൈര്‍മല്യമുള്ള അവള്‍ പള്ളിയോടു ചേര്‍ന്നുള്ള അനാധാലയത്തിലാണ് വളര്‍ന്നത്.ചലനമറ്റ നാവും, അനാഥത്വവും ദൈവം അവള്‍ക് കൊടുത്ത ശാപമായി ഞാന്‍ കണ്ടു.ജാസ്മിന്‍ എന്നോട് മാത്രം സംസാരിച്ചിരുന്നു; തിളങ്ങുന്ന ഈറന്‍ മിഴികള്‍ കൊണ്ടും, കുനുകുനുത്ത നേര്‍ത്ത അക്ഷരങ്ങളിലൂടെയും. അവളുടെ അരികിലിരുന്നു വേദ പാഠങ്ങള്‍ ഉരുവിട്ട് പഠിക്കുമ്പോള്‍ പുസ്തകത്തില്‍ വരികളുടെ കൂടെയെത്താന്‍ അവളുടെ മെലിഞ്ഞ ചൂണ്ടു വിരല്‍ വേഗത്തില്‍ ചലിച്ചു കൊണ്ടിരുന്നു. ഗുരുനാഥന്റെ നോട്ടം തന്‍റെ നേര്‍ക്കെത്തുമ്പോള്‍  മാത്രം അവളുടെ മുഖം കുനിഞ്ഞു. ഗുരുനാഥന്റെ ചെയ്തികളെകുരിച്ചു  അവളോട്‌ ചോദിക്കുമ്പോള്‍ നിറഞ്ഞ മൌനവും കണ്ണീരും മാത്രമായിരുന്നു മറുപടി. ഗുരുവിനെ പറ്റി ഞാന്‍ രോഷത്തോടെ സംസാരിക്കുമ്പോള്‍ അവളെന്റെ കയ്യില്‍ മുറുകെ പിടിച്ചു, പിന്നെ നിശബ്ദയായി കരഞ്ഞു. ഒടുവില്‍ ഒരു തുണ്ട് കടലാസില്‍ അവള്‍ കുറിച്ചു, "എന്‍റെ ഉപ്പ ഉണ്ടായിരുന്നെങ്കില്‍ ഇയാളെ കൊന്നു പള്ളിയിലെ പൊട്ട കിണറ്റില്‍ എറിയുമായിരുന്നു". അവള്‍ എന്‍റെ കൂടെ പിറക്കാത്തതില്‍, അവളുടെ ഉപ്പയെ മരണത്തിനു എറിഞ്ഞു കൊടുത്തതിനു ഒക്കെ ദൈവത്തോട് പരാതി പറഞ്ഞത് അന്നായിരുന്നു.


 

അന്ന് ഞാന്‍ ഉണര്‍ന്നിരുന്നു സ്വപനം കണ്ടു; പഠിച്ചു മിടുക്കിയായി വീട് വച്ചിട്ട് ജാസ്മിനെ കൂടെ കൊണ്ടു പോകണമെന്ന്.അന്ന്  ,ജാസ്മിന്‍ എനിക്ക് തന്ന ആ കുറിപ്പ് അടങ്ങിയ പുസ്തകം ഓത്തു പള്ളിയില്‍ മറന്നു വച്ച് പോയില്ലായിരുന്നെങ്കില്‍ ദിവസങ്ങള്‍ക് ശേഷം അവളുടെ ചീര്‍ത്തു പൊന്തിയ മൃതദേഹം എനിക്ക് കാണേണ്ടി വരില്ലായിരുന്നു, ഇന്നവള്‍ എന്‍റെ കൂരയ്ക് കീഴില്‍ സുഖമായ് ഉറങ്ങുമായിരുന്നു.
ഞാന്‍ അവനോടു ജാസ്മിന്‍റെ കഥ പറഞ്ഞു , അവന്റെ ഗന്ധം അവളുടെ മൃതദേഹത്തെ ഓര്‍മിപ്പിക്കുന്നു എന്ന് പറഞ്ഞു... അപ്പോള്‍ അവന്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ടു പറഞ്ഞു, "നിനക്ക് ഭ്രാന്ത് ആണ്". അപ്പോഴുമാവാന്‍ എന്‍റെ ദേഹത്ത് പെണ്ണിന്റെ അഴകളവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. അന്നാദ്യമായി എന്‍റെ ആര്‍ദ്ര ഹൃദയത്തിലും വെറുപ്പിന്റെ വിത്തുകള്‍ മുള പൊട്ടി.. എങ്കിലും മരിയ്ക്കാന്‍ തയ്യാറാകാതെ പ്രണയം ഹൃദയത്തോട് ചേര്‍ന്ന് മിടിച്ചു കൊണ്ടേയിരുന്നു. 




ആകാശത്ത് പൂക്കുന്ന വിസ്മയം പോലെ അവന്‍റെ മിഴികളില്‍ പൂത്ത എന്‍റെ പ്രണയം, പ്രപഞ്ചത്തോളം സന്കീര്‍ണമാകുന്നത് ഞാനറിഞ്ഞു... സ്വപ്നങ്ങളില്‍ അവനിപ്പോഴും എന്‍റെ കൂരിരുള്‍ വീട്ടിന്‍റെ നിലാ മേല്‍ക്കൂര... പക്ഷെ സ്വപ്നങ്ങളുടെ ജാലകമടച് യാധര്ധ്യത്തിന്റെ പടവുകളിലൂടിരങ്ങുമ്പോള്‍ ഞാന്‍ വല്ലാതെ കിതച്ചു.. അവനെ ഭയത്തോടെ മാത്രം നോക്കി. ആ സാമീപ്യം എനിക്ക് അസ്വസ്ഥതതകള്‍ മാത്രം സമ്മാനിച്ചു... പ്രണയത്തിന്‍റെ ഇരുമ്പ് ചങ്ങല നേര്‍ത്തു നേര്‍ത്തു ഒരു നൂലിഴയോളം മെലിഞ്ഞു പോയിരിക്കുന്നു. ഇനിയും വാഴ കൂട്ടങ്ങള്‍ക് ഇടയില്‍ നിന്നും തന്‍റെ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടു ആ ഭ്രാന്തന്‍ മുന്നില്‍ വന്നാല്‍, സ്വപനമാനെന്ന തിരിച്ചരിവിന്നു മുന്‍പ് അയാളുടെ കഴുത്തിന്‌ മേല്‍ ഞാന്‍ അവന്‍റെ തല പ്രതിഷ്ടിക്കും ... എന്നിട്ട് കൂടുതല്‍ കൂടുതല്‍ ഊര്‍ജം കൊടുത്തു വെറുപ്പിന്റെ തൈകള്ക് വളമിടും.... എനിക്ക് പ്രണയിക്കാന്‍ ഈ അരണ്ട വെളിച്ചമുള്ള മുറിയുണ്ട്, അഴിഞ്ഞുലഞ്ഞ മുടിയിഴകലുണ്ട്, നിലാവിന്‍റെ ഒരു തുണ്ട് മുരിയിലെത്തിക്കുന്ന ചില്ല് ജാലകമുണ്ട്....